ലഖ്നോ: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ ഫ്രീസറിൽ ബിയർ ക്യാനുകളുടെയും വെള്ളക്കുപ്പികളും സൂക്ഷിച്ച ചിത്രങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഖുർജയിൽ ധർപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ അവസ്ഥ.
ഫ്രീസറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ അധികൃതർക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്.
ധർപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ ഫ്രീസറിൽ ബിയർ ക്യാനുകളും വെള്ളക്കുപ്പികളും കണ്ടെത്തിയതായി ചീഫ് മെഡിക്കൽ ഓഫീസർ വിനയ് കുമാർ സിങ് സമ്മതിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചട്ട പ്രകാരം, വാക്സിനുകളല്ലാതെ മറ്റൊന്നും ഫ്രീസറിൽ സൂക്ഷിക്കാനാവില്ല. ഫ്രീസറിൽ ബിയർ ക്യാനുകളും വെള്ളക്കുപ്പികളും സൂക്ഷിക്കുന്നത് ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.