പാരിസ്: പാരിസ് ഒളിമ്പിക്സിൽ പോൾ വാൾട്ടിൽ സ്വീഡന്റെ മോണ്ടോ ഡുപ്ലാന്ഡിസ് ലോക റെക്കോഡ് മാറ്റിയെഴുതിയിരുന്നു. 6.25 മീറ്റർ ഉയരത്തിൽ ചാടിയാണ് അദ്ദേഹം റെക്കോഡ് സൃഷ്ടിച്ചത്. എന്നാൽ ഡുപ്ലാൻഡിസ് തകർത്തത് മറ്റാരുടെയും റെക്കോഡല്ല. അദ്ദേഹത്തിന്റെ തന്നെ റെക്കോഡുകളാണ് ഡുപ്ലാൻഡിസ് തകർത്ത്. ഇത് ആദ്യമായല്ല ഡുപ്ലാൻഡിസ് അദ്ദേഹത്തിന്റെ തന്നെ റെക്കോഡ് തിരുത്തുന്നത്. ഇതിന് മുമ്പ് ഒമ്പത് വട്ടമാണ് ഡുപ്ലാൻഡിസ് ലോക റെക്കോഡ് മാറ്റി കുറിച്ചത്.
ഈ വർഷം ഏപ്രിലിൽ നടന്ന സിയമൻ ഡയമണ്ട് ലീഗിൽ 6.24 മീറ്റർ ഹൈറ്റിൽ അദ്ദേഹം ചാടിയിരുന്നു. ആ റെക്കോഡാണ് അദ്ദേഹം ഇപ്പോൾ പാരിസിൽ മറികടന്നിരിക്കുന്നത്. ആ നിമിഷം എത്ര മനോഹരമായിരുന്നുവെന്ന് താൻ ഇതുവരെ പ്രോസസ് ചെയ്തിട്ടില്ല എന്നായിരുന്നു ഡുപ്ലാൻഡിസ് റെക്കോഡ് ചാട്ടത്തിന് ശേഷം പറഞ്ഞത്.
‘എനിക്ക് ഇതുവരെ ആ മനോഹരമായ നിമിഷം പ്രോസസ് ചെയ്യാൻ സാധിച്ചിട്ടില്ല. നമുക്ക് ശരീരം കൊണ്ട് മനസിലാക്കാൻ പറ്റാതെയുള്ള ചില നിമിഷങ്ങളില്ലേ? അതുപോലെയായിരുന്നു ഇത്. ശരീരം എന്നിൽ നിന്നും വിട്ടുപോകുന്നത് പോലെയായിരുന്നു. എന്താണ് ഞാൻ പറയേണ്ടത്. ഒളിമ്പിക്സിൽ ഒരു ലോക റെക്കോഡ് എടുത്തിരിക്കുകയാണ് ഞാൻ. ഒരു പോൾ വാൾട്ടറിന് ലഭിക്കാവുന്ന ഏറ്റവും വലിയ വേദി. ഇത് ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു. ഇപ്പോൾ എനിക്കത് ഏറ്റവും അടിപൊളി ക്രൗഡിന്റെ മുന്നിൽ ചെയ്യാൻ സാധിച്ചു,’ ഡുപ്ലാൻഡിസ് പറഞ്ഞു.
പോൾ വാൾട്ടിൽ ഒരു ‘ഗോട്ട്’ പഥവി ആർക്കെങ്കിലും നൽകുന്നുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന് കൊടുക്കണമെന്നാണ് ആരാധകർ പറയുന്നത്. താൻ മത്സരിക്കുന്നിടത്തെല്ലാം ഡുപ്ലാൻഡസിന് മെഡൽ നേടാൻ സാധിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഭീകര കോൺഫിഡൻസിനും ഒരുപാട് കയ്യടികൾ ലഭിച്ചിരുന്നു. ഇത്രയും വലിയ വേദിയിൽ യാതൊരു കൂസലുമില്ലാതെയാണ് അദ്ദേഹം പങ്കെടുത്തത്. ചിലപ്പോൾ അതുംകൂടെയാകാം ഡുപ്ലാൻഡസിന്റെ വിജയം.