പാരിസ്: വനിതാ 400 മീറ്റർ ഹീറ്റ്സിൽ ഏഴാമതായി ഇന്ത്യയുടെ കിരൺ പഹൽ. ഇതോടെ നേരിട്ട് സെമി യോഗ്യത നേടാനാകാത്ത താരത്തിന് അവസാന അവസരമെന്ന നിലക്ക് റപ്പഷാഗ് റൗണ്ടിൽ മത്സരിക്കാം.
ലോക ചാമ്പ്യൻ ഡൊമിനിക്കയുടെ മരിലീഡി പൗലിനോ 49.42 സെക്കൻഡിൽ പൂർത്തിയാക്കി ഒന്നാമതെത്തിയപ്പോൾ യു.എസ് താരം ആലിയ ബട്ട്ലർ (50.52) രണ്ടാമതും ഓസ്ട്രിയയുടെ സൂസൻ ഗോഗ്ൾ വാലി (50.67) മൂന്നാമതുമെത്തി സെമിയിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കി. നേരത്തെ ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ വ്യക്തിഗത റെക്കോഡ് സമയമായ 50.92 സെക്കൻഡിൽ ഓടിയെത്തിയാണ് കിരൺ പഹൽ ഒളിമ്പിക് യോഗ്യത നേടിയിരുന്നത്.
എന്നാൽ, തിങ്കളാഴ്ച ഹീറ്റ്സിൽ 52.51 സെക്കൻഡ് എടുത്താണ് താരം ഓട്ടം പൂർത്തിയാക്കിയത്. ആദ്യഘട്ട യോഗ്യതാ പോരാട്ടങ്ങളിൽ പിന്നിലാകുന്നവർക്കായി 200 മീറ്റർ മുതൽ 1500 മീറ്റർ വരെ ഇനങ്ങളിൽ ഏർപ്പെടുത്തിയതാണ് റപ്പഷാഗ് റൗണ്ട്.