ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്തത്തിൽ സംസ്ഥാന സർക്കാറിനെ പഴിച്ച് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്. ദുരന്തത്തിന് കാരണം മേഖലയിലെ അനധികൃത ഖനനവും കൈയേറ്റവുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
‘പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അനധികൃത കൈയേറ്റങ്ങൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി. വിനോദ സഞ്ചാരത്തിന്റെ പേരിൽ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിച്ചില്ല. പ്രദേശത്ത് കൈയേറ്റത്തിന് കൂട്ടുനിന്നു. വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല’ – ഭൂപേന്ദ്ര യാദവ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
കേന്ദ്ര സർക്കാർ മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇവർ സംസ്ഥാന സർക്കാറുമായി സംസാരിച്ചു. തദ്ദേശഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും മേഖലയിൽ അനധികൃത ഖനനവും താമസവും നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി ലോല മേഖലകൾക്കായി സംസ്ഥാന സർക്കാർ ഒരു പദ്ധതി തയാറാക്കണം. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്ര സർക്കാർ ഒരു സമിതി രൂപവത്കരിച്ചിരുന്നു. കേരളവുമായി ഈ സമിതി ആശയവിനിമയവും നടത്തി. എന്നാൽ, സംസ്ഥാന സർക്കാർ സമിതിയുമായി സഹകരിക്കാൻ തയാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വസ്തുതാവിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതിനോട് പ്രതികരിച്ചത്. അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാജ്യസഭയിലെ സി.പി.എം എം.പിമാരും കോണ്‍ഗ്രസും അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.