ന്യൂഡൽഹി: 2020ൽ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് ജാമ്യം. ഡൽഹി ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. യു.എ.പി.എ, രാജ്യദ്രോഹ കേസുകളാണ് ഷർജീൽ ഇമാമിനെതിരെ ചുമത്തിയത്. ഡൽഹിയിലെ ജാമിഅ, അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ പേരിലായിരുന്നു കേസ്.
ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്, മനോജ് ജെയിൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. ജാമ്യം നൽകാത്ത കീഴ്ക്കോടതി വിധിക്കെതിരെ ഷർജീൽ ഇമാം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. താൻ നാലര വർഷമായി ജയിലിൽ തുടരുകയാണെന്നും കേസിൽ തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴ് വർഷം തടവ് മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി തെറ്റായാണ് ജാമ്യം നിഷേധിച്ചതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.
അഭിഭാഷകരായ താലിബ് മുസ്തഫയും അഹമ്മദ് ഇബ്രാഹിമുമാണ് ഷർജീൽ ഇമാമിന് വേണ്ടി ഹാജരായത്. രാജ്പത് നായരാണ് ഡൽഹി പൊലീസിന്റെ അഭിഭാഷകൻ. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. 2020 ജനുവരി 28നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.
നേരത്തെ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.