ന്യൂഡൽഹി: ‘ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന മണിശങ്കർ അയ്യരുടെ വിവാദ പരാമർശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസ്താവന കൊണ്ട് പ്രതിരോധിച്ച് കോൺഗ്രസ്. മോദി 2020 ജൂൺ 19ന് ചൈനക്കാർക്ക് പരസ്യമായി ക്ലീൻ ചിറ്റ് നൽകിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി (മാധ്യമ വിഭാഗം) ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇത് നമ്മുടെ ചർച്ചകളിലെ നിലപാടിനെ ഗുരുതരമായി ദുർബലപ്പെടുത്തി. ദെപ്സാങ്ങും ഡെംചോക്കും ഉൾപ്പെടുന്ന 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യൻ സൈനികരുടെ പരിധിക്ക് പുറത്താണെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു. കൂടാതെ, പ്രധാനമന്ത്രിയുടെ ചൈനീസ് ക്ലീൻ ചിറ്റ് പരാമർശത്തിന്റെ വിഡിയോ അദ്ദേഹം എക്സിൽ പങ്കുവെച്ചു.
ചൈനയെ കുറിച്ചുള്ള മണിശങ്കർ അയ്യരുടെ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്നും സംഭവത്തിൽ അദ്ദേഹം ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. പ്രായത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നൽകണം. മണിശങ്കറുടെ പദപ്രയോഗത്തോട് കോൺഗ്രസിന് യോജിപ്പില്ല.
1962 ഒക്ടോബർ 20ൽ തുടങ്ങിയ ചൈനീസ് അധിനിവേശം യഥാർഥമായിരുന്നു. അതുപോലെ 2020 മെയ് ആദ്യം ലഡാക്കിൽ നടന്ന ചൈനീസ് നുഴഞ്ഞുകയറ്റത്തിൽ നമ്മുടെ 20 സൈനികർ വീരമൃത്യു വരിക്കുകയും നിലവിലെ സ്ഥിതി തകിടം മറിക്കുകയും ചെയ്തു.
എന്നിരുന്നാലും, സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി 2020 ജൂൺ 19ന് ചൈനക്കാർക്ക് പരസ്യമായി ക്ലീൻ ചിറ്റ് നൽകി. ഇത് നമ്മുടെ ചർച്ചകളിലെ നിലപാടിനെ ഗുരുതരമായി ദുർബലപ്പെടുത്തി. ദെപ്സാങ്ങും ഡെംചോക്കും ഉൾപ്പെടുന്ന 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യൻ സൈനികരുടെ പരിധിക്ക് പുറത്താണ്.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ ‘ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരുടെ പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ഡൽഹിയിൽ കല്ലോൽ ഭട്ടാചർജി എഴുതിയ ‘നെഹ്റുസ് ഫസ്റ്റ് റിക്രൂട്ട്സ്: ദ ഡിപ്ലോമാറ്റ്സ് ഹൂ ബിൽറ്റ് ഇൻഡിപെൻഡന്റ് ഇന്ത്യാസ് ഫോറിൻ പോളിസി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
ഇന്ത്യൻ ഫോറിൻ സർവീസിന് പരീക്ഷയെഴുതിയ കാലത്തെ ഓർമകൾ പങ്കുവെക്കവെയാണ് ‘1962 ഒക്ടോബറിൽ ചൈനക്കാർ ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന പരാമർശം വാർത്താസമ്മേളനത്തിൽ മണിശങ്കർ അയ്യർ നടത്തിയത്.
മുമ്പും മണിശങ്കർ അയ്യരുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. പാകിസ്താനെക്കുറിച്ചുള്ള മണിശങ്കർ അയ്യറുടെ പരാമർശം തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ വിവാദമായി. പരമാധികാര രാഷ്ട്രമായ പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണമെന്നും അണുബോംബ് കൈവശമുള്ള അവരുമായി സംഭാഷണത്തിലേർപ്പെടണമെന്നും അയ്യർ പറയുന്ന പഴയ വിഡിയോയാണ് പുറത്തുവന്നത്.