ഐസ്വാൾ: റിമാൽ ചുഴലിക്കാറ്റിന് പിന്നിലെയുണ്ടായ മണ്ണിടിച്ചിലിൽ മിസോറാമിൽ കനത്ത നാശം. ഐസ്വാൾ ജില്ലയിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് 17 പേർ മരിച്ചു. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.
ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. പ്രതികൂല കാലവാസ്ഥയിലും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് ഡി.ജി.പി അനിൽ ശുക്ല പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദേശീയപാതയുൾപ്പെടെ പ്രധാന റോഡുകൾ പലതും തകർന്നു. ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഐസ്വാൾ ഒറ്റപ്പെട്ട നിലയിലാണ്.
മഴക്കെടുതിയിലും ക്വാറി അപകടത്തിലും മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം വീതം മുഖ്യമന്ത്രി ലാൽദുഹോമ ആശ്വാസധനം പ്രഖ്യാപിച്ചു.