ന്യൂയോർക്ക്: യു.എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി കമല ഹാരിസിനെ ഉടൻ പിന്തുണക്കാതെ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും.
പ്രസിഡൻറ് ജോ ബൈഡൻ നോമിനിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചത് ഇരുവരും സ്വാഗതം ചെയ്തെങ്കിലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ബൈഡൻ തന്റെ പ്രിയ സുഹൃത്തും പങ്കാളിയാണെന്നും ഒബാമ പറഞ്ഞു. നവംബർ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണക്കുന്നതായി ഇരുവരും ഇതു വരെ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, മിഷേൽ ഒബാമയും തെരഞ്ഞെടുപ്പിൽ മത്സര രംഗത്തു വരാനിടയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡെമോക്രാറ്റുകളുടെ സമ്മർദ്ദത്തെത്തുടർന്ന് ബൈഡൻ കഴിഞ്ഞദിവസം പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.
എന്നിരുന്നാലും അടുത്ത മാസം ഷികാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പാർട്ടിയുടെ പ്രതിനിധികൾ കമല ഹാരിസിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്.