ശ്രീനഗർ: ജമ്മു കശ്മീരിലെ ബത്താൽ മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം കരസേന പരാജയപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ജമ്മു മേഖലയിൽ കഴിഞ്ഞ ദിവസവും ഭീകരർ ആക്രമണം നടത്തിയിരുന്നു.
കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഞായറാഴ്ച സ്ഥലത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം രജൗറിയിലെ ആർമി ക്യാമ്പിനു നേരെയും ശൗര്യചക്ര പുരസ്കാരം നേടിയ സൈനികന്റെ വീടിനുനേരെയും ഭീകരാക്രമണമുണ്ടായി.
ഭീകരാക്രമണങ്ങൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ കൂടുതൽസൈനികരെ വിന്യസിച്ചിട്ടുണ്ട്. സ്പെഷൽ ട്രൂപ്പിനെയും പാര കമാൻഡോസിനെയും വിന്യസിച്ചിട്ടുണ്ട്. രണ്ടര വർഷത്തിനിടെ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ 48 സൈനികരാണ് കശ്മീരിൽ വീരമൃത്യു വരിച്ചത്.