കടയ്ക്കൽ: കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സ്വകാര്യ ബസ്ഡ്രൈവർ അറസ്റ്റിലായി. ചിതറ കൊച്ചാലുംമൂട് മാടൻകാവ് ഷിജി ഭവനിൽ അഖിലാണ് (28) കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.അഖിൽ ബസിൽ വെച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വർക്കല-പാങ്ങോട്-മടത്തറ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ് അഖിൽ. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെൺകുട്ടി. വിവാഹിതനാണെന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയത്. കഴിഞ്ഞ ഒമ്പതിന് കോളജിലേക്കുപോയ പെൺകുട്ടിയെ പ്രതി ചടയമംഗലത്തെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഡീപ്പിച്ചു.
പെൺകുട്ടി എതിർത്തെങ്കിലും വിവാഹാലോചനക്കായി ബന്ധുക്കളെ വീട്ടിലേക്ക് അയക്കാമെന്ന് പറഞ്ഞാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോഴെല്ലാം പ്രതി ഒഴിഞ്ഞുമാറി. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടുതവണ വിവാഹിതനാണെന്ന് കണ്ടെത്തിയത്. ആദ്യവിവാഹബന്ധം വേർപെടുത്തി മറ്റൊരാളെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് അഖിൽ. പെൺകുട്ടി നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പീഡനം, വിവാഹ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ കോടതി റിമാൻഡ് ചെയ്തു.