കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയ മാത്യുവും കുടുംബവും വെള്ളിയാഴ്ച രാത്രി കണ്ണടച്ചത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്. നാടിന്റെയും ബന്ധുക്കളുടെയും സ്നേഹ സാമീപ്യത്തിൽനിന്ന് കുവൈത്തിലെ കനത്ത ചൂടിലേക്ക് വന്നിറങ്ങിയ കുടുംബം മണിക്കൂറുകൾക്കകം ഈ ലോകത്തുനിന്നുതന്നെ യാത്രയായി.
ജൂൺ ആദ്യവാരം നാട്ടിലേക്ക് തിരിച്ച കുടുംബം വെള്ളിയാഴ്ച വൈകീട്ടാണ് കുവൈത്തിൽ തിരിച്ചെത്തിയത്. അഞ്ചുമണിയോടെ ഫ്ലാറ്റിൽ എത്തിയ ഇവർക്ക് തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ജിബുവാണ് രാത്രി ഭക്ഷണം നൽകിയത്. ജിബുവിനോട് സന്തോഷ വർത്തമാനം പറഞ്ഞ് യാത്രക്ഷീണം കാരണം നേരത്തേ ഉറങ്ങാൻ കിടന്നതായിരുന്നു കുടുംബം.
വൈകീട്ട് പുറത്തിറങ്ങിയ ജിബു താഴെ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ മാത്യുവിന്റെ അപ്പാർട്ട്മെന്റിൽനിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപെട്ടു.
കൂടെ ഉണ്ടായിരുന്ന ചെറിയ മകനെ റോഡിന് സമീപത്തെ കടക്കുമുന്നിൽ നിർത്തി ജിബു ഉടൻ ഫ്ലാറ്റിലെത്തി. മാത്യുവിന്റെ വാതിലിൽ തട്ടിവിളിക്കുകയും അദ്ദേഹം വാതിൽ തുറക്കുകയും ചെയ്തു. ഈ സമയം കനത്ത പുക പുറത്തേക്ക് വ്യാപിച്ചതോടെ ജിബു എതിർവശത്തുള്ള സ്വന്തം അപ്പാർട്ട്മെന്റിലെ ഭാര്യയെ വിവരം അറിയിച്ചു. കുളിച്ചുകൊണ്ടിരുന്ന അവർ പെട്ടെന്ന് പുറത്തിറങ്ങി താഴെ എത്തുകയായിരുന്നു. അൽപസമയത്തിനകം ഫ്ലാറ്റിലെ ലിഫ്റ്റ് പ്രവർത്തനവും നിലച്ചു. രാത്രി 9.30ഓടെയായിരുന്നു ഇത്.
ഇതിനിടെ ഫ്ലാറ്റിലെ മറ്റുള്ളവർ പരസ്പരം വിവരം അറിയിക്കുകയും ഉടൻ പുറത്തിറങ്ങുകയും ചെയ്തു. മൻഗഫ് തീപിടിത്ത ദുരന്തത്തിന്റെ ഓർമകൾ ഉള്ളതിനാൽ മറ്റൊന്നും ചിന്തിക്കാതെ ആളുകൾ ഗോവണി വഴി ഇറങ്ങി ഓടുകയായിരുന്നു.
വാതിൽ തുറന്നതിനാൽ മാത്യുവും കുടുംബവും രക്ഷപ്പെട്ടിരിക്കാമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ താഴെ എത്തിച്ചപ്പോഴാണ് കുടുംബം മരിച്ച വിവരം ഫ്ലാറ്റിലുള്ളവരും അറിയുന്നത്. പിന്നീട് ഓരോന്നായി മൃതദേഹങ്ങൾ താഴെ എത്തിച്ച് ആംബുലൻസിലേക്ക് കയറ്റുമ്പോൾ കണ്ടുനിന്നവരിലും കണ്ണീർ നിറഞ്ഞു.
‘യാത്രപറച്ചിൽ’ അവസാനവാക്കായി
ആലപ്പുഴ: ഒരുമാസത്തെ അവധിക്കുശേഷം ബന്ധുക്കളോടും സുഹൃത്തുക്കളോടും സമയം കണ്ടെത്തി സല്ലപിച്ചുള്ള ജിജോയുടെയും കുടുംബത്തിന്റെയും യാത്രപറച്ചിൽ അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല.
ആ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ആലപ്പുഴ തലവടി പഞ്ചായത്ത് ആറാംവാർഡ് നീരേറ്റുപുറം ടി.എം.സി സ്കൂളിന് സമീപം മുളയ്ക്കലിൽ മാത്യു വി. മുളയ്ക്കൽ (ജിജോ-40), ഭാര്യ ലിനി എബ്രഹാം (35), മക്കളായ ഐറിൻ (14), ഐസക് (ഒമ്പത്) എന്നിവരുടെ വേർപാട് നാടിന്റെ ഉള്ളുലച്ചു.
രണ്ടു വർഷംമുമ്പ് പണിത സ്വന്തം വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയാണ് കുവൈത്തിലേക്ക് തിരിച്ചത്. അവിടെ സുരക്ഷിതമായി എത്തിയെന്നറിയിക്കാൻ മാതാവ് പൊന്നമ്മയെ ഫോൺ വിളിച്ചശേഷം ഉറങ്ങാൻ കിടന്ന നാലംഗസംഘത്തിന്റെ മരണവാർത്തയെത്തിയത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. കുവൈത്തിലുള്ള ജിജോയുടെ സഹോദരി ഷീജയാണ് ഇക്കാര്യം ആദ്യമുറപ്പിച്ചത്.
പിന്നീട് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പുതിയ വീട്ടിൽ മാതാവ് പൊന്നമ്മ മാത്രമാണ് താമസിക്കുന്നത്. സമീപത്തായി മറ്റൊരു സഹോദരി ഷീബയും കുടുംബവുമുണ്ട്.
ഇതിനോട് ചേർന്നാണ് മറ്റ് ബന്ധുക്കളുടെ വീട്. ഡിസംബറിൽ വിവാഹവാർഷികത്തിന് എത്തുമെന്ന് പറഞ്ഞായിരുന്നു മടക്കം. പരേതനായ രാജു-റെയ്ച്ചൽ വർഗീസ് (പൊന്നമ്മ) ദമ്പതികളുടെ മകനാണ്. തലവടി അർത്തിശ്ശേരി പുത്തൻപറമ്പ് കുടുംബാംഗമാണ് ലിനി . സഹോദരങ്ങൾ: ജീമോൻ (ചെന്നൈ), ഷീബ, ഷീജ (കുവൈത്ത്).