ന്യൂഡൽഹി: രാജ്യവ്യാപകമായി പെയ്യുന്ന കനത്ത മഴ വിതരണത്തെ ബാധിച്ചതോടെ ഡൽഹിയിൽ പച്ചക്കറി വില കുതിച്ചുയർന്നു. പലയിടത്തും തക്കാളി വില കിലോയ്ക്ക് 100 രൂപയായി. ശനിയാഴ്ച മദർ ഡെയറിയുടെ റീടെയിൽ ഔട്ട്ലെറ്റുകളിൽ ഉൾപ്പെടെ 100 രൂപക്കാണ് തക്കാളി വിറ്റഴിച്ചത്. ചില്ലറ വിൽപ്പനക്കാർ ശരാശരി 93 രൂപക്കാണ് തക്കാളി വിൽക്കുന്നതെന്ന് ഉപഭോക്തൃകാര്യ വകുപ്പ് വ്യക്തമാക്കി.
സർക്കാർ കണക്കുകൾ പ്രകാരം ജൂലൈയിൽ രാജ്യത്തെ ശരാശരി തക്കാളി വില കിലോയ്ക്ക് 73 രൂപയാണ്. കൊടുംചൂടിനു പിന്നാലെ കനത്ത മഴ പെയ്തത് രാജ്യതലസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായി. തക്കാളിക്ക് പുറമെ ഉരുഴക്കിഴങ്ങും ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്കും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ വില കൂടുതലാണ്. രാജ്യത്തെ ശരാശരി വിലയേക്കാൾ ആറ് രൂപ വരെ വ്യത്യാസത്തിലാണ് ഇവിടെ ഉള്ളിയും കിഴങ്ങും ലഭിക്കുന്നത്.