മുംബെ: വിവാദ ഐ.എ.എസ്.ടെയിനി പൂജ ഖേദ്കറിന്റെ മാതാവ് മനോരമ ഖേദ്കറിന്റെ പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഈ പിസ്റ്റൾ ചൂണ്ടി ഇവർ കർഷകർക്കു നേരെ വാഗ്വാദം നടത്തുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു.
തുടർന്ന് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ പുണെ പൊലീസ് ഒരു പിസ്റ്റളും മൂന്ന് ബുള്ളറ്റുകളും പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നാണ് മനോരമ ഖേദ്കറെ അറസ്റ്റ് ചെയ്തത്. ഭൂമി തർക്കത്തിന്റെ പേരിൽ ഇവർ ഗ്രാമീണരുമായി കലഹിക്കുകയും തുടർന്ന് തോക്ക് ചൂണ്ടുകയുമായിരുന്നു. വൈറലായ വീഡിയോയിൽ കണ്ട വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
2023 ബാച്ച് ട്രെയിനി ഐ.എ.എസ് ഓഫിസറായ പൂജ ഖേദ്കർ ശാരീരിക വൈകല്യത്തിനും ഒ.ബി.സി പട്ടികയിൽ ഉൾപ്പെടാനും വ്യാജ രേഖ ചമച്ചതായാണ് ആരോപണം. തുടർന്ന് യു.പി.എസ്.സി അന്വേഷണം പ്രഖ്യാപിക്കുകയും അവരുടെ ഐ.എ.എസ് പദവി റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.