പാരിസ്: പാരിസ് ഒളിമ്പിക്സിൽ ജപ്പാന്റെ വനിത ജിംനാസ്റ്റിക് പ്രതീക്ഷയായിരുന്ന ഷോക്കോ മിയാത്ത മദ്യപാന-പുകവലി ആരോപണത്തെ തുടർന്ന് ജപ്പാൻ ടീമിൽനിന്ന് പുറത്തായി.
ടീമിന്റെ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച മൊണാക്കോയിലെ പരിശീലന ക്യാമ്പിൽ നിന്ന് ഇവരെ തിരിച്ചയച്ചു. ജപ്പാൻ വനിത ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനായ മിയാത്തയെ അന്വേഷണത്തെത്തുടർന്ന് ടീമിൽ നിന്ന് പുറത്താക്കിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 27 മുതൽ ഓഗസ്റ്റ് അഞ്ച് വരെയാണ് ജിംനാസ്റ്റിക്സ് മത്സരങ്ങൾ.
സംഭവത്തിൽ താരം ക്ഷമാപണം നടത്തിയിരുന്നു. ജപ്പാനിലെ നിയമം അനുസരിച്ച് ഇരുപത് വയസ്സിൽ താഴയുള്ളവർ മദ്യപിക്കുന്നതും പുകവലിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് തദാഷി ഫുജിത, ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെൻജി നിഷിമുറ എന്നിവർ ടോക്യോയിൽ വാർത്ത സമ്മേളനം നടത്തിയാണ് തീരുമാനം പുറത്തുവിട്ടത്.
ഷോക്കോ മിയാത്തയ്ക്ക് പകരക്കാരൻ ഇല്ലെന്ന് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പറഞ്ഞു. ഷോകോ പുറത്തായതോടെ ജപ്പാന്റെ ജിംനാസ്റ്റിക്സ് സംഘം നാലുപേരായി ചുരുങ്ങി. ജിംനാസ്റ്റിക്സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ 1964ലാണ് ജപ്പാന് അവസാനമായി വനിതാ ജിംനാസ്റ്റിക്സ് സ്വര്‍ണം നേടിയത്.