തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ബാഗുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും.
നഗര മാലിന്യ പ്രശ്നം പരിഹിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമത്തിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ല കലക്ടറുടെ മേൽനോട്ടത്തിൽ സബ് കലക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷൽ ഓഫിസറായി നിയോഗിക്കും.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവ മന്ത്രിമാരും ചീഫ് സെക്രട്ടറി, റെയിൽവേ ഡിവിഷനൽ മാനേജർ, എം.എൽ.എമാർ, തിരുവനന്തപുരം മേയർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.