ധാക്ക: സർക്കാർ ജോലികൾക്ക് പ്രഖ്യാപിച്ച ക്വോട്ട സംവിധാനത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം രക്തരൂഷിതമായതോടെ രാജ്യത്ത് ഉന്നത കലാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സർക്കാർ. പൊതു, സ്വകാര്യ യൂനിവേഴ്സിറ്റികൾ അടച്ചിടാനാണ് നിർദേശം.
1971ലെ യുദ്ധത്തിൽ പങ്കെടുത്ത പോരാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനമടക്കം വിവിധ വിഭാഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചതിനെതിരെ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിൽ ആറുപേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3.2 കോടിയോളം യുവാക്കൾ തൊഴിലില്ലാത്ത രാജ്യത്ത് പുതിയ സംവരണ പ്രഖ്യാപനം കൂടുതൽ പേരെ തെരുവിലാക്കുമെന്ന് പറഞ്ഞാണ് വിദ്യാർഥികൾ കൂട്ടമായി പ്രക്ഷോഭത്തിനിറങ്ങിയത്.
ഏറെനാൾ തുടർന്നിട്ടും സമരക്കാരുടെ പ്രതിനിധികളെ കാണാൻ പ്രധാനമന്ത്രി ശൈഖ് ഹസീന വിസമ്മതിച്ചത് സമരം രക്തരൂഷിതമാക്കി. സമരക്കാരായ വിദ്യാർഥികളും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളായ വിദ്യാർഥികളും പരസ്പരം ഏറ്റുമുട്ടിയതാണ് മരണത്തിനിടയാക്കിയത്. പലയിടത്തും അർധ സൈനിക വിഭാഗത്തെയുൾപ്പെടെ വിന്യസിച്ചാണ് പ്രക്ഷോഭത്തെ അധികൃതർ നേരിടുന്നത്.