ന്യൂഡൽഹി: ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര വരാനിരിക്കുന്ന പാരിസ് ഒളിമ്പിക്സിൽ ചരിത്രം സൃഷ്ടിക്കുമെന്ന് ഇന്ത്യൻ ടെന്നിസ് താരം ലിയാണ്ടർ പേസ്.
ഈ മാസം 26നാണ് പാരിസിൽ ഒളിമ്പിക്സ് കൊടിയേറുന്നത്. ദേശീയ മാധ്യമവുമായി സംസാരിക്കുകയായിരുന്നു പേസ്. ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര സ്വർണം നേടിയിരുന്നു.
രാജ്യത്തിന്റെ വ്യക്തിഗത ഗെമഡൽ പ്രതീക്ഷയിൽ ഒന്നാം സ്ഥാനത്തുള്ളത് ചോപ്രയാണ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേട്ടത്തിൽ ബഹുദൂരം മുന്നോട്ടു പോകുമെന്നും ലിയാണ്ടർ പേസ് പറഞ്ഞു. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്. ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു പാരീസിൽ വിജയം ആവർത്തിക്കുമെന്നും പേസ് പറഞ്ഞു. 1996 അത്ലാന്റ ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് ടെന്നിസ് സിംഗ്ൾസിൽ ഇന്ത്യക്കു വേണ്ടി വെങ്കലം നേടിയിരുന്നു.