കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ ഇതിഹാസ താരം ലയണൽ മെസിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും. മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിക്കായാണ് മെസി ഇപ്പോൾ കളിക്കുന്നത്. ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ മെസിയുണ്ടാവില്ലെന്ന് പരിശീലകൻ ജെറാഡോ മാർട്ടിനോ അറിയിച്ചു. പരിക്കിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ല. ഡോക്ടർമാർ മെസ്സിയെ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയുടെ വലതു കണങ്കാലിനാണ് പരിക്കേറ്റത്. മെസ്സിയുടെ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്റർ മയാമി അറിയിച്ചു. ബുധനാഴ്ച രാത്രി ഇൻർമയാമിക്ക് ടൊറന്റോ എഫ്.സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോക്കെതിരെയും മത്സരങ്ങളുണ്ട്. ഈ രണ്ട് കളിയിലും മെസ്സി കളിക്കില്ല.
കോപ്പ അമേരിക്കയിലെ ഫൈനൽ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. 35ാം മിനിറ്റിൽ കൊളംബിയൻ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ വീണാണ് വലതുകാലിൽ പരിക്കറ്റത്. ടെച്ച് ലൈനിൽ നിന്ന് ഷോട്ടുതിർക്കാൻ ശ്രമിച്ച മെസ്സിയെ കൊളംബിയൻ താരം സാന്റിയാഗോ ഏരിയാസ് പരുക്കൻ ടാക്ലിങിലൂടെ വീഴ്ത്തുകയായിരുന്നു.
വേദനകൊണ്ട് പുളയുന്ന മെസ്സിയെ ദൃശ്യങ്ങളിൽ കാണാമെങ്കിലും അൽപ സമയത്തിനകം മെസ്സി ഗ്രൗണ്ടിൽ തിരിച്ചെത്തി. രണ്ടാം പകുതിയിലും കളി തുടർന്ന മെസ്സിക്ക് 63ാം മിനിറ്റ് വരെയെ കളിക്കാൻ കഴിഞ്ഞുള്ളൂ. പന്തിന് പിറകെ ഓടാൻ ശ്രമിച്ച മെസ്സി വേദനകൊണ്ട് ഗ്രൗണ്ടിൽ വീണു. തുടർന്ന് സൂപ്പർതാരത്തെ പിൻവലിക്കാൻ സ്കലോനി തയാറാകുകയായിരുന്നു.