ന്യൂഡൽഹി: പുരുഷന്മാരുടെ ലോങ്ജംപിൽ ജെസ്വിൻ ആൾഡ്രിനും വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ അങ്കിത ധ്യാനിക്കും ഒളിമ്പിക്സ് യോഗ്യത. ലോക റാങ്കിങ് ക്വോട്ടയുടെ അടിസ്ഥാനത്തിലാണ് ഇരുവരും ഇന്ത്യയുടെ അത്ലറ്റിക്സ് ടീമിലെത്തിയത്.
ഇതോടെ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തിലെ താരങ്ങളുടെ എണ്ണം 30 ആയി. റാങ്കിങ്ങിലെ ആദ്യ 32 പേർക്കാണ് ലോങ്ജംപിൽ മത്സരിക്കാൻ അവസരം. പുതിയ റാങ്കിങ്ങിൽ ആൾഡ്രിൻ 31 ആണ്. നിശ്ചിത ദൂരം താണ്ടി ഈ തമിഴ്നാട് താരം യോഗ്യത നേടിയിരുന്നില്ല.
അതേസമയം, യോഗ്യത മാർക്ക് മറികടന്ന് പാരീസിലേക്ക് പറക്കാനൊരുങ്ങിയ മലയാളി ലോങ്ജംപർ എം. ശ്രീശങ്കർ പരിക്ക് കാരണം പിൻവാങ്ങിയിരുന്നു. 8.42 മീറ്റർവരെ താണ്ടിയ ആൾഡ്രിന് ഈ വർഷം എട്ട് മീറ്റർ പോലും കടക്കാനായിട്ടില്ല. അവസാന സ്ഥാനമായ 42ലെത്തിയാണ് നേരിയ വ്യത്യാസത്തിൽ അങ്കിത യോഗ്യത നേടിയത്. കഴിഞ്ഞ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അങ്കിത വെങ്കലം നേടിയിരുന്നു. പാറുൾ ചൗധരിയും 5000 മീറ്ററിൽ മത്സരിക്കുന്നുണ്ട്.