ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് പുരുഷ സിംഗ്ൾസിൽ നാലാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടറിൽ. ആതിഥേയ താരമായ കാമറൂൺ നോറിയെ 6-4, 6-4, 7-6 എന്ന സ്കോറിന് തോൽപ്പിച്ചാണ് സ്വരേവ് മൂന്നാം റൗണ്ട് പിന്നിട്ടത്.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി- ഫ്രാൻസിന്റെ അൽബാനോ ഒലിവേറ്റി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. ജർമനിയുടെ കെവിൻ ക്രാവിറ്റ്സ്- ടിം പുയറ്റ്സ് ജോടിയാണ് ഇന്തോ- ഫ്രഞ്ച് സഖ്യത്തെ തോൽപിച്ചത്. സ്കോർ: 4-6, 6-3, 6-3. അതേസമയം, ബ്രിട്ടീഷ് താരവും മുൻ സിംഗ്ൾസ് ജേതാവുമായ ആൻഡി മറെ വിംബ്ൾഡണിലെ കരിയർ അവസാനിപ്പിച്ചു.
മിക്സഡ് ഡബ്ൾസിലായിരുന്നു 37കാരനായ മറെ ഇത്തവണ മത്സരിക്കാനിരുന്നത്. സഹതാരമായ എമ്മ റാഡുകാനു പരിക്ക് കാരണം പിന്മാറിയതിനാലാണ് മറെ ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വന്നത്. വിംബ്ൾഡണിലും പാരിസ് ഒളിമ്പിക്സിലും പങ്കെടുത്ത ശേഷം ടെന്നിസിൽ നിന്ന് വിരമിക്കുമെന്ന് മറെ പ്രഖ്യാപിച്ചിരുന്നു. വിംബ്ൾഡണിൽ സിംഗ്ൾസിൽ മറെ മത്സരിച്ചിരുന്നില്ല. പുരുഷ ഡബ്ൾസിൽ സഹോദരൻ ജാമി മറെക്കൊപ്പം ഇറങ്ങിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.