സ്റ്റുട്ട്ഗർട്ട്: കരുത്തരിൽ കരുത്തരായ ജർമനിയും സ്പെയിനും തമ്മിലുള്ള യൂറോ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. പരുക്കൻ അടവുകളുമായി ആതിഥേയർ പന്തിന്മേലുള്ള നിയന്ത്രണം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരന്തരമായ അക്രമണങ്ങളിലൂടെ സ്പെയിൻ ജർമൻ ഗോൾ മുഖത്തെ വിറപ്പിക്കുന്നതാണ് ആദ്യപകുതിയിലേറെയും കണ്ടത്.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം പെഡ്രി പരിക്കേറ്റ് മടങ്ങിയത് സ്പെയിനിനെ പ്രതിരോധത്തിലാക്കി. ടോണിക്രൂസിന്റെ പരുക്കൻ ടാക്ലിങ്ങാണ് പെഡ്രിയെ ബെഞ്ചിലേക്ക് മടക്കിയത്. ഡാനി ഒൽമയെ കളത്തിലിറക്കി സ്പെയിൻ ആ വിടവ് നികത്തിയത്.
പന്തിന്മേലുള്ള നിയന്ത്രണം കൂടുതലും ആതിഥേയരുടെ കൈവശമായിരുന്നെങ്കിലും മുന്നേറ്റങ്ങളേറെ കണ്ടത് സ്പെയിനിന്റെ ഭാഗത്തായിരുന്നു. ഗോളൊന്നുറച്ച അരഡസൻ ഷോട്ടുകളാണ് ജർമൻ ഗോൾമുഖം ലക്ഷ്യമാക്കി പറന്നത്.
ജർമൻ പ്രതിരോധ നിരയിലെ ഡേവിഡ് റോമിനും ആന്റണി റോഡ്രിഗറിനും സ്പാനിഷ് പ്രതിരോധതാരം റോബിൻ ലെ നൊർമാൻഡിനുമാണ് ആദ്യ പകുതിയിൽ മഞ്ഞ കാർഡ് ലഭിച്ചത്. രണ്ടാം മഞ്ഞ കിട്ടിയ നൊർമാൻഡിന് അടുത്ത മത്സരം നഷ്ടമായേക്കും.