ബംഗ്ലാദേശിനെതിരായ സൂപ്പർ എട്ട് മത്സരത്തിനിടെ അഫ്ഗാൻ താരം ഗുൽബദിൻ നായിബിന്റെ പരിക്കിൽ പ്രതികരണവുമായി ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ്. രസകരമായ നിമിഷമെന്നാണ് മാർഷിന്റെ അതേക്കുറിച്ചുള്ള പ്രതികരണം. തങ്ങൾക്ക് വലിയ നഷ്ടങ്ങളുണ്ടാക്കിയ മത്സരമായിരുന്നുവെങ്കിലും നായിബിന്റെ പരിക്ക് അഭിനയം രസകരമായ നിമിഷമായിരുന്നുവെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു.
മത്സരത്തിലെ 12ാം ഓവറിലായിരുന്നു പരിക്കേറ്റ് നായിബ് നിലത്തുവീണത്. മഴയെത്തുന്നത് കണ്ട് അഫ്ഗാന്റെ കോച്ച് ജോനാഥൻ ട്രോറ്റ് കളി പതുക്കയാക്കാൻ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു നായിബിന്റെ വീഴ്ച. ആ സമയത്ത് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കുകയാണെങ്കിൽ അഫ്ഗാൻ ജയിക്കുമായിരുന്നു. എന്നാൽ, ഒരു മൂന്ന് റൺ കൂടി അധികമായെടുത്താൻ വിജയം ബംഗ്ലാദേശിന് ലഭിക്കുമായിരുന്നു. ഇത് തടയാനാണ് അഫ്ഗാൻ കോച്ച് കളി പതുക്കെയാക്കാൻ നിർദേശിച്ചത്.
കോച്ചിന്റെ നിർദേശപ്രകാരം നായിബ് പരിക്ക് അഭിനയിക്കുകയാണെന്ന ആരോപണമാണ് ഉയർന്നത്. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ തന്നെ രംഗത്തെത്തുകയും ചെയ്തു. മത്സരത്തിലെ വിജയത്തോടെ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്താൻ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ടൂർണമെന്റിലെ ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിയോടെ ആസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്താകുകയും ചെയ്തിരുന്നു.