ബെർലിൻ: ഇവാൻ ഷ്രാൻസ് ഏഴാം മിനിറ്റിൽ നേടിയ അതിവേഗ ഗോളിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. ഫ്രാങ്ക്ഫർട്ടിൽ നടന്ന മത്സരത്തിൽ 1-0ത്തിനായിരുന്നു സ്ലൊവാക്യയുടെ ജയം. കോച്ച് ഡൊമെനിക്കോ ടെഡെസ്കോക്ക് കീഴില പരാജയമറിയാതെ 16 മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ബെൽജിയത്തിന്റെ മത്സരത്തിലെ തോൽവി.
മത്സരത്തിൽ റൊമേലു ലുക്കാക്കുവിന്റെ ഗോൾ രണ്ട് തവണ നിഷേധിക്കപ്പെട്ടു. വാറിലാണ് രണ്ട് തവണയും ഗോൾ നിഷേധിക്കപ്പെട്ടത്. ആദ്യം ഓഫ് സൈഡായിരുന്നു ലുക്കാക്കുവിന് വിനയായതെങ്കിൽ രണ്ടാമത് ഹാൻഡ് ബോളാവുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഇയിൽ സ്ലൊവാക്യ രണ്ടാമതായി. നിലവിൽ മൂന്നാമതാണ് ബെൽജിയമുള്ളത്. ഇനി റുമേനിയക്കെതിരെയും യുക്രെയ്നെതിരെയും ബെൽജിയത്തിന് മത്സരമുണ്ട്.
ഇ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുക്രെയ്നെ എതിരില്ലാത്ത മൂന്ന് ഗോളിന് റുമേനിയ തകർത്തിരുന്നു. നിക്കോളേ സ്റ്റാൻസിയു, റസ്വാൻ മാരിൻ, ഡെനിസ് ഡ്രാഗസ് എന്നിവരാണ് റുമേനിയക്ക് വേണ്ടി ഗോൾ നേടിയത്. പന്തടക്കത്തിലും ഷോട്ടുകളിലും മുന്നിട്ട് നിന്നത് യുക്രെയ്നായിരുന്നുവെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ആസ്ട്രിയയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സെൽഫ് ഗോളിലായിരുന്നു ഫ്രാൻസിന്റെ ജയം.