ദോഹ: റിയാൻ മൽഹാൻ ഇന്ത്യ ക്ലബ് ദുബൈ ബാഡ്മിന്റൺ ഗോൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ നടത്തിയത് ഉജ്ജ്വല പ്രകടനം. ഖത്തറിലെ ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്ടിൽ പരിശീലനം നടത്തിയ 14കാരൻ അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസ് മത്സരത്തിൽ തന്നേക്കാൾ പ്രായമുള്ളവരെ തോൽപിച്ചാണ് കിരീടം ചൂടിയത്. അണ്ടർ 19 വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി ഈ മിടുക്കൻ. ഈ വിഭാഗത്തിൽ നിലവിലെ ലോക ജൂനിയർ മൂന്നാം നമ്പർ താരമായ ഭരത് ലതീഷിനെ 21-19, 18-21, 21-14 സ്കോറിന് തോൽപിച്ചാണ് റിയാൻ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ ദേവ് വിഷ്ണുവിനോട് പരാജയപ്പെട്ടെങ്കിലും താരതമ്യേന ചെറുപ്പമായ റിയാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്ടിലെ മുഖ്യ പരിശീലകൻ മനോജ് സാഹിബ്ജാന്റെ ശിക്ഷണത്തിൽ തീവ്രപരിശീലനം നടത്തിയാണ് റിയാൻ പോരിനിറങ്ങിയത്. ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കി നടപ്പാക്കിയ തന്ത്രങ്ങൾ കളിക്കളത്തിൽ വിജയം കണ്ടു. ഇപ്പോൾ ദുബൈയിൽ താമസിക്കുന്ന റിയാൻ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ വേനൽക്കാലത്ത് ഖത്തറിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നു. 2026ലെ യൂത്ത് ഒളിമ്പിക്സിലും 2028ലെ ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് റിയാന്റെ സ്വപ്നം.