ട്വന്റി 20 ലോകകപ്പിൽ കാനഡക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ ടീം സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ടീം ഇന്ത്യയുടെ തേരോട്ടം. ഇതിനിടെ ടീം ഇലവനിൽ ഇന്ത്യ കാര്യമായ മാറ്റങ്ങൾക്ക് മുതിർന്നിട്ടില്ല. എന്നാൽ, കാനഡക്കെതിരായ മത്സരത്തിൽ യു.എസിനെതിരെ കളിച്ച ടീമിൽ ഇന്ത്യ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ്.ശ്രീശാന്ത്. വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുമ്പോഴായിരുന്നു ശ്രീശാന്തിന്റെ അഭിപ്രായപ്രകടനം.
രോഹിതും കോഹ്ലിയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതെങ്കിൽ ടീമിൽ മാറ്റങ്ങൾക്കുള്ള സാധ്യത താൻ കാണുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. അക്സർ പട്ടേൽ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. പക്ഷേ ശിവം ദുബെയെ നോക്കു, ആദ്യത്തെ രണ്ട് മത്സരങ്ങളിലും ദുബെ നല്ല പ്രകടനമല്ല കാഴ്ചവെച്ചത്. ദുബെക്ക് പകരം സഞ്ജു സാംസണെ പരിഗണിക്കാമെന്ന് ശ്രീശാന്ത് പറഞ്ഞു.
ശിവം ദുബെ പന്തെറിയുന്നില്ലെങ്കിൽ സഞ്ജു സാംസണ് അവസരം നൽകണം. ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് സഞ്ജു. നല്ലൊരു ബാറ്റ്സമാനെന്ന പോലെ ഫീൽഡർ കൂടിയാണ് സഞ്ജു. സാംസണെ നല്ലൊരു ഫിനഷറായി ഉപയോഗിക്കാം. ഹാർദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കുമൊപ്പം ലോവർ മിഡിൽ ഓർഡറിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജു സാംസണ് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് സഞ്ജു രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയത്. എന്നാൽ, ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിനെ സാധിച്ചിരുന്നില്ല.