ന്യൂഡൽഹി: ആംസ്റ്റര്‍ഡാമിൽ നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് നെതർലാൻഡിലേക്ക് പോകാൻ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് അനുമതി നൽകി സുപ്രീംകോടതി. ടീസ്റ്റയുടെ ‘സൈക്കിള്‍ മഹേഷ്’ എന്ന ഡോക്യുമെന്ററി ആംസ്റ്റര്‍ഡാം ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.
നവംബര്‍ 14 മുതല്‍ 24 വരെ 10 ദിവസത്തേക്ക് നെതര്‍ലാന്‍ഡ്സിലേക്ക് പോകുന്നതിന് വിസക്ക് അപേക്ഷിക്കാൻ ടീസ്റ്റയുടെ പാസ്പോര്‍ട്ട് 30 ദിവസത്തേക്ക് വിട്ടുനല്‍കണമെന്ന് മുതിർന്ന അഭിഭാഷൻ കപിൽ സിബൽ ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരുടെ ബെഞ്ച് മുമ്പാകെ ചൊവ്വാഴ്ച ആവശ്യപ്പെടുകയായിരുന്നു.
ആഗസ്റ്റില്‍ മലേഷ്യയിൽ നടന്ന വംശീയ വിദ്വേഷ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടീസ്റ്റക്ക് ഇതേ ബെഞ്ച് അനുമതി നൽകിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ടീസ്റ്റയുടെ പാസ്പോർട്ട് സെഷൻ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്.