പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിത സിംഗ്ൾസിൽ തുടർച്ചയായ മൂന്നാം കിരീടം നേടി പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പർ താരം വീഴ്ത്തിയത്. സ്കോർ: 6-2, 6-1.
അഞ്ചു വർഷത്തിനിടെ പോളിഷ് താരത്തിന്റെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടമാണിത്. ഫ്രഞ്ച് ഓപ്പണിൽ ജസ്റ്റിനെ ഹെനിനുശേഷം തുടർച്ചയായി മൂന്നു കീരിടങ്ങൾ നേടുന്ന ആദ്യ താരമായി 23കാരിയായ ഇഗ. 2005-2007 വർഷങ്ങളിലാണ് ഹെനിൻ തുടർച്ചയായി മൂന്നു കിരീടങ്ങൾ നേടിയത്. ഇഗ 2020ലെ ഫ്രഞ്ച് ഓപ്പണിലും 2022 യു.എസ് ഓപ്പണിലും കിരീടം നേടിയിരുന്നു.
12ാം സീഡ് ഇറ്റലിയുടെ പവോലീനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്. ആദ്യ സെറ്റിൽ ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും തുടർന്ന് തുടർച്ചയായ 10 ഗെയിമുകൾ ജയിച്ച ഇഗ 6-2, 6-1 എന്ന സ്കോറിൽ ഫൈനൽ സ്വന്തമാക്കി. യു.എസ് താരം കൊക്കോ ഗോഫിനെ തോൽപിച്ചാണ് ഇഗ ഫൈനലിലെത്തിയത്.