പാലക്കാട്: യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ച് വിതുമ്പിക്കരഞ്ഞ് പാർട്ടി വിട്ടതിന് പിന്നാലെയാണ് മത്സരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് മത്സരമെന്നും ആരുടെയെങ്കിലും പിന്തുണയെക്കുറിച്ച് പിന്നീട് പറയാമെന്നും ഷാനിബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും കോക്കസിനെതിരെയെന്ന് പോരാട്ടം. ഇത്രയും കാലത്തെ പ്രവർത്തനത്തിൽ പാർട്ടിക്കകത്ത് ഉണ്ടാക്കിയെടുത്ത സ്വാധീനം അടിസ്ഥാനമാക്കിയാണ് താൻ യുദ്ധം ചെയ്യുന്തനെന്നും ഷാനിബ് പറഞ്ഞു.
പി. സരിനു പിന്നാലെയാണ് എ.കെ. ഷാനിബും പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം, പാർട്ടി വിടാനുള്ള കാരണങ്ങൾ വിവരിച്ച് ഷാനിബ് വാർത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. സി.പി.എം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും, ഉമ്മൻ ചാണ്ടി സാറ് പോയ ശേഷം തങ്ങളെ കേൾക്കാൻ ആരുമില്ലെന്നും വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞിരുന്നു. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.