തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. ഐശ്വര്യം കിട്ടാനാണ് ഉരുളി മോഷ്ടിച്ചതെന്നാണ് പ്രതികളുടെ മൊഴി.
ഗണേഷ് ഝാ എന്ന ആസ്ട്രേലിയൻ പൗരനാണ് മുഖ്യപ്രതി. ഇയാൾക്കൊപ്പമുണ്ടായിരുന്നത് രണ്ടു സ്ത്രീകളാണ്. മൂന്ന് പേരെയും ഹരിയാനയിൽ നിന്നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹരിയാന സ്വദേശികളായ ഇവരെ ഗുഡ്ഗാവ് പൊലീസിന്റെ സഹായത്തോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്.
മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. മോഷണ ശേഷം ഉഡുപ്പിയിലെത്തിയ ഇവർ വിമാന മാർഗമാണ് ഹരിയാനയിലേക്ക് പോയത്.
അതേസമയം, അതീവ സുരക്ഷയുള്ള ക്ഷേത്രത്തിനകത്ത് കയറി മോഷ്ടിച്ച് രക്ഷപ്പെടാനായതിൽ ദുരൂഹതയുണ്ട്. സുരക്ഷ വീഴ്ചയിൽ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഒരു എസ്.പിയും ഡി.വൈ.എസ്.പിയും നാല് സി.ഐമാരുമുടക്കമുള്ള സംഘമാണ് ക്ഷേത്രത്തിലെ സുരക്ഷ ചുമതല. ഇരുനൂറോളം പൊലീസുകാരും മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷ സംവിധാനങ്ങളുടെ മറികടന്ന് എങ്ങനെ മോഷണം നടത്തിയെന്ന ചോദ്യമാണ് ഉയരുന്നത്.