കായംകുളം: വള്ളികുന്നത്ത് വീടിന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ച കഞ്ചാവ് ശേഖരവുമായി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. വള്ളികുന്നം, കടുവിനാൽ മേലാത്തറ കോളനിയിൽ സുമേഷ് ഭവനത്തിൽ സുമേഷാണ് (47) പിടിയിലായത്. മറ്റൊരു പ്രതിയായ സഹോദരൻ സുരേഷ് പൊലിസ് എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു. ഒഡിഷയിൽ നിന്നും കടത്തി കൊണ്ടുവന്ന ഏഴര കിലോയോളം കഞ്ചാവ് ശേഖരമാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പ്രതികൾ കഴിഞ്ഞ ദിവസമാണ് ഒഡിഷയിൽ നിന്ന് വള്ളികുന്നത്ത് എത്തിയത്.
ഒഡിഷയിൽ സ്ഥിരതാമസക്കാരനായ സുമേഷ് കഞ്ചാവ് കടത്തിലെ മുഖ്യകണ്ണിയാണ്. ഏറെ നാളായി ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവുമായി നാട്ടിലെത്തിയതോടെ ഇവർക്കായി വലവിരിക്കുകയായിരുന്നു. അടൂർ, ആലപ്പുഴ, താമരശ്ശേരി സ്റ്റേഷനുകളിൽ സുമേഷിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സുരേഷിനെതിരെ രണ്ട് കേസുകൾ വള്ളികുന്നം സ്റ്റേഷനിലുണ്ട്. സി.ഐ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.