കണ്ണൂര്: അധിക്ഷേപ വാക്കുകളിൽ മുറിവേറ്റ് എ.ഡി.എമ്മിന് ജീവനൊടുക്കേണ്ടിവന്ന സംഭവത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കൈവിട്ട് സി.പി.എം ജില്ല നേതൃത്വം. ആദ്യദിവസം സംരക്ഷിക്കുന്ന നിലപാടെടുത്ത ജില്ല നേതൃത്വം മൂന്നാം നാളിലാണ് പി.പി. ദിവ്യയെ കൈയൊഴിഞ്ഞത്. ദിവ്യ കാണിച്ചത് അപക്വമായ നിലപാടാണെന്നും ഒരുനിലക്കും പിന്തുണക്കാൻ കഴിയില്ലെന്നുമാണ് പുതിയ നിലപാട്. പത്തനംതിട്ട ജില്ല കമ്മിറ്റി ദിവ്യക്കെതിരെ ശക്തമായി നിലകൊണ്ടതിനാൽ വിഷയത്തിൽ തീരുമാനമെടുക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന് വിട്ടു. വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
എ.ഡി.എമ്മിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ പോയതും അഴിമതി ആരോപണമുന്നയിച്ചതും ശരിയായില്ലെന്ന് വ്യാഴാഴ്ച ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി. ദിവ്യയുടേത് സദുദ്ദേശ്യപരമായ പരാമർശമായിരുന്നുവെന്നും യാത്രയയപ്പ് വേളയിൽ പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് കണ്ണൂർ നേതൃത്വം ആദ്യം കൈക്കൊണ്ട നിലപാട്.
എന്നാൽ, എ.ഡി.എമ്മിന്റെ മരണം കടുത്ത പ്രതിഷേധത്തിന് കാരണമായതും ഇടത് സർവിസ് സംഘടനകൾ ഉൾപ്പെടെ രംഗത്തുവന്നതും കാര്യങ്ങൾ കൈവിട്ടുപോയെന്ന പ്രതീതിയുണ്ടാക്കി. പാർട്ടി കുടുംബാംഗമായ എ.ഡി.എമ്മിനെ അനുകൂലിച്ചും മരണത്തിന് കാരണമായ പരാമർശം നടത്തിയ ദിവ്യക്കെതിരെ നടപടി വേണമെന്ന നിലക്ക് സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി ശക്തമായ നിലപാട് എടുത്തു.
ഇക്കാര്യം ജില്ല സെക്രട്ടറി ഉൾപ്പടെയുള്ളവർ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന്, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉൾപ്പടെയുള്ളവർ ദിവ്യക്ക് വീഴ്ചപറ്റിയെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇതേ നിലപാട് ആവർത്തിച്ചു. എ.ഡി.എമ്മിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്നാണ് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുക്കാമെന്ന നിയമോപദേശവും പൊലീസിന് ലഭിച്ചത്. കേസെടുത്തതോടെ ജില്ല പഞ്ചായത്ത് അധ്യക്ഷപദവി രാജിവെക്കാനാണ് സാധ്യത. അടുത്തദിവസം തന്നെ സി.പി.എം സംസ്ഥാന നേതൃത്വം ദിവ്യയോട് രാജി ആവശ്യപ്പെടുമെന്നാണ് വിവരം.