ശ്രീകണ്ഠപുരം: എ.ഡി.എമ്മിന്റെ മരണത്തെത്തുടർന്ന് വിവാദമായ പെട്രോൾ പമ്പിനെതിരെ റിപ്പോർട്ട് നൽകിയത് ശ്രീകണ്ഠപുരം പൊലീസ്.
നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്ത് ചെങ്ങളായി ചേരൻകുന്നിൽ തുടങ്ങാൻ ഉദ്ദേശിച്ച പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിനെതിരെയാണ് അന്നത്തെ ശ്രീകണ്ഠപുരം പൊലീസ് എസ്.എച്ച്.ഒ ജീവൻ ജോർജ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പ്രശാന്ത് പെട്രോൾ പമ്പിന്റെ അനുമതിക്കായി അപേക്ഷ നൽകിയത്.
നിരവധി വകുപ്പുകളുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ എൻ.ഒ.സി നൽകാൻ എ.ഡി.എം തയാറാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് പൊലീസും റിപ്പോർട്ട് നൽകണം. ശ്രീകണ്ഠപുരം പൊലീസ് നടത്തിയ അനേഷണത്തിൽ പമ്പ് തുടങ്ങാനിരുന്ന സ്ഥലം നിരവധി വളവുകളുള്ളതാണെന്ന് കണ്ടെത്തി. പെട്രോൾ പമ്പിൽനിന്ന് ഒരു വാഹനം പുറത്തിറങ്ങുന്നത് സംസ്ഥാനപാതയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ടാണ് പൊലീസ് മേധാവി എ.ഡി.എമ്മിന് കൈമാറിയത്. അതേതുടർന്നാണ് എ.ഡി.എം പമ്പിന് അനുമതി നൽകാൻ വിസമ്മതിച്ചതെന്നാണ് വിവരം.