കുണ്ടറ: താലൂക്ക് ആശുപത്രിയിൽ അതിക്രമം കാട്ടുകയും ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ. പേരയം പടപ്പക്കര മുനമ്പത്ത് കിഴക്കതിൽ അനിൽ (44), കാഞ്ഞിരകോട് ജിജി ഭവനിൽ സുരേഷ് (49), മുളവന ആദിഷ് നിവാസിൽ സുനിൽ (52), എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജനുവരി 27ന് രാത്രിയായിരുന്നു സംഭവം. മുറിവേറ്റ് വന്ന സുനിലും സുരേഷും തമ്മിൽ ആശുപത്രിക്ക് ഉള്ളിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. കത്രികകൾ എടുത്ത് പരസ്പരം കുത്താൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച ഡ്യൂട്ടി ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും കാഷ്വാലിറ്റി ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. ഇതേസമയം അനിൽ ചികിത്സ മുറിയുടെ കതക് ചവിട്ട് തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് കേസ്.
കുണ്ടറ എസ്.എച്ച്.ഒ.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ പി. കെ. പ്രദീപ്, ശ്യാമ കുമാരി, ബിൻസ് രാജ്, സി.പി.ഒമാരായ കൃഷ്ണദാസ്, മെർവിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.