കുന്നംകുളം: പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അൽ ഖാദിരി മഖാമിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് പൂന്നൂർ ഉണ്ണികുളം സ്വദേശി കക്കാട്ടുമ്മൽ വീട്ടിൽ മുജീബിനെയാണ് (41) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 നായിരുന്നു മോഷണം.
രാത്രി ഒമ്പതിനും 13ന് പുലർച്ചെ ആറിനുമിടയിലാണ് സംഭവം. മഖാമിൽ കയറിയ മോഷ്ടാവ് അതിനുള്ളിൽ സ്ഥാപിച്ച നേർച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേർച്ചപ്പെട്ടികളും കുത്തിപൊളിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്നിരുന്നു. രാവിലെ മഖാമിൽ എത്തിയവരാണ് നേർച്ചപ്പെട്ടികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളിയിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമായിരുന്നു.
വിരലടയാള വിദഗ്ധർ മോഷണ സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും മോഷ്ടാവ് ഭണ്ഡാരം തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് വടിയും കല്ലും പള്ളിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ മേഖലയിലെ സി.സി ടി.വി ദൃശ്യങ്ങളും വിരലടയാള വിദഗ്ധർക്ക് ലഭിച്ച തെളിവുകയും വസ്ത്രങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.