കുന്നംകുളം: ബലാത്സംഗ കേസിലെ പ്രതിയായ യുവാവിനെ ഏഴുവർഷം കഠിനതടവിനും 50000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. വെളിയങ്കോട് തൈക്കൂട്ടത്ത് വീട്ടിൽ ഹൈദരാലി (33) യെയാണ് പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. അതിജീവിതയുടെ വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി സംസാരിച്ചിരിക്കെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം അതിജീവിതയുടെ സഹോദരനെ അറിയിച്ചതോടെ വടക്കേക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വനിത സി.പി.ഒ ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയ വടക്കേക്കാട് ഇൻസ്പെക്ടർ അമൃതരംഗനും പ്രോസിക്യൂഷന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയും ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി വനിത എ.എസ്.ഐ എം. ഗീതയും പ്രവർത്തിച്ചു. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു.