തിരുവനന്തപുരം: ട്രോളിങ് നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിനൊപ്പം പ്രതികൂല കാലാവസ്ഥയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ കൂടുതൽ ബോട്ടുകൾ സജ്ജമാക്കും. വിവിധ ജില്ലകളിലെ ഫിഷറീസ് സ്റ്റേഷനുകളിലുള്ള ബോട്ടുകൾക്ക് പുറമെ ഒമ്പത് തീരദേശ ജില്ലകളിലായി 19 ബോട്ടുകൾ ഉപയോഗിക്കും. മൂന്ന് മറൈൻ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമായി തീരത്തുണ്ടാവും. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.
ശനിയാഴ്ച രാത്രി മുതൽ ട്രോളിങ് ബോട്ടുകൾ കടലിൽ പോകാത്ത സാഹചര്യത്തിൽ ഹാർബറുകളോട് അനുബന്ധിച്ചും തീരക്കടലിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തിരക്ക് അനുഭവപ്പെടാനുള്ള സാഹചര്യമുണ്ട്. പ്രതികൂല കാലാവസ്ഥമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ മറൈൻ എൻഫാഴ്സ്മെന്റും വിപുല സജ്ജീകരണമൊരുക്കി. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 88 ലൈഫ് ഗാർഡുമാർക്ക് പുറമേ വിവിധ ഹാർബറുകളിലായി 100 പേരുടെ അധിക സേവനവും ഉറപ്പാക്കും.
അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ 30 ഗാർഡുകളെ പ്രത്യേകം നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഒരു ബോട്ടും രക്ഷാപ്രവർത്തനത്തിനുള്ള രണ്ട് വള്ളവും മുഴുവൻ സമയവും ഉണ്ടാകണമെന്ന് നിർദേശം നൽകി. മുതലപ്പൊഴിയിൽ അപകട സാധ്യത കുറയ്ക്കുന്നതിന് ഇടപെടലുകൾക്കായി മത്സ്യത്തൊഴിലാളികൾകൂടി ഉൾപ്പെട്ട സമിതി പ്രവർത്തിക്കും.