തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് മന്ത്രി വി.എൻ. വാസവൻ. എന്തു സമ്മർദമുണ്ടായാലും സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്നും നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ മറുപടി പറയവേ മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാറിന്റെ ആത്മാർഥതയെ ചോദ്യംചെയ്യാനാണ് പ്രതിപക്ഷ ശ്രമം. തെരഞ്ഞെടുപ്പ് കാലത്താണ് പൂരം നടന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ നിയന്ത്രണം സർക്കാറിനുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ മാറ്റുന്നതിലടക്കം ഇതു ബാധിച്ചിട്ടുണ്ട്. ഈ വസ്തുത മറച്ചുപിടിച്ചാണ് പ്രതിപക്ഷ ആരോപണം. പൂരം അലങ്കോലപ്പെടുത്താൻ ബോധപൂർവവും ആസൂത്രിതവുമായ നീക്കം നടന്നെന്നതിന്റെ സൂചനകളാണ് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നത്. അതുകൊണ്ടാണ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചത്.
കെ. സുധാകരൻ സമരം നടത്തുമ്പോൾ വത്സൻ തില്ലങ്കേരി സന്ദർശിച്ചു. ഈ കൂട്ടുകെട്ടിന്റെ ഉറവിടം എവിടെനിന്നാണ് പുറപ്പെടുന്നതെന്ന് അന്വേഷിക്കണം. ഇയാളാണ് പൂരം സമയത്ത് ഉണ്ടായിരുന്നത്. ഏതുകാലത്തും ആർ.എസ്.എസുമായി ധാരണയുണ്ടാക്കിയത് കോൺഗ്രസാണ്. പകൽ കോൺഗ്രസായി നടക്കുന്നവർ അന്തിമയങ്ങിയാൽ ആർ.എസ്.എസിന്റെ അകത്തളങ്ങളിലെത്തുന്നവരാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുക മാത്രമാണ് കോൺഗ്രസ് ലക്ഷ്യം. കരിങ്കല്ലിൽ കടിച്ച് പല്ലുകളയരുതെന്ന് മാത്രമാണ് ഇത്തരക്കാരോട് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാറിനെതിരെ പുകമറ സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നോട്ടീസെന്നും അസത്യപ്രചാരണത്തെ നേരിടാൻ തയാറാണെന്നും വ്യക്തമാക്കിയ പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
സർക്കാറിനും പങ്ക് -വി.ഡി. സതീശൻ
തിരുവനന്തപുരം: തൃശൂർപൂരം കലക്കിയ ഗൂഢാലോചനയിൽ സർക്കാറിനും പങ്കെന്നും കൃത്യമായി അന്വേഷിച്ചാൽ ഒന്നാംപ്രതിയാകേണ്ടയാളാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വത്സന് തില്ലങ്കേരിയുടെ സാന്നിധ്യത്തില്‍ ആര്.എസ്.എസ് കലക്കിയെന്നാണ് ഭരണപക്ഷം ഇപ്പോള്‍ പറയുന്നത്. ആര്.എസ്.എസ് പൂരം കലക്കി അഞ്ചു മാസമായിട്ടും മുഖ്യമന്ത്രി എന്തെടുക്കുകയായിരുന്നു?. വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്.എസ്.എസ് പൂരം കലക്കിയിട്ടും നിങ്ങളുടെ പൊലീസ് ഒരു എഫ്.ഐ.ആര്പോലും എടുക്കാതിരുന്നതെന്ത് എന്ന് അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ ചോദിച്ചു.
ഇതെല്ലാം പുകമറയാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. എന്നാല്‍, പുകമറ ആണെന്നല്ല സി.പി.ഐയിലെ ബാലചന്ദ്രന് പറഞ്ഞത്. പ്രതിപക്ഷം ഉണ്ടാക്കുന്ന പുകമറയെക്കുറിച്ച് സർക്കാർ എന്തിനാണ് ത്രിതല അന്വേഷണം നടത്തുന്നത്?.
രാവിലെ മുതല്‍ പിറ്റേ ദിവസം വൈകീട്ടു വരെ ഉറങ്ങുന്ന ആളൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയന്. പൂരം അലങ്കോലപ്പെട്ട ദിവസം മുഖ്യമന്ത്രിക്ക് വിവരം കിട്ടിയില്ലെങ്കിൽ സ്പെഷല്‍ ബ്രാഞ്ച് പിരിച്ചുവിടണം. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷത്തില്‍ സംഘര്‍ഷം നടന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സര്‍ക്കാറും മുഖ്യമന്ത്രിയും ഉള്‍പ്പെടെ പൂരം കലക്കിയതില്‍ പങ്കാളികളാണ്. പൂരം കലക്കിയ അതേ ആളിനെ പൂരം കലക്കൽ അന്വേഷിക്കാൻ നിയോഗിച്ചതിൽ സർക്കാറിന് നാണമില്ലേയെന്നും സതീശൻ ചോദിച്ചു.