തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി. ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
എന്നാൽ പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് നോട്ടീസിന് മറുപടി നല്കിയ മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. രാഷ്ട്രീയമായിട്ടുള്ള പുകമറ പൊതുമണ്ഡലത്തില്‍ നിലനിര്‍ത്തുക, തെറ്റായ പ്രചരണങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സഭയെ ദുരുപയോഗം ചെയ്യുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യമായാണ് തുടർച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത്. പി.ആർ. വിവാദവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിനാണ് ആദ്യം അനുമതി നൽകിയത്. എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിലായിരുന്നു ചൊവ്വാഴ്ച ചർച്ച. ചർച്ചക്കുശേഷം പ്രമേയം സഭ തള്ളി.