ഫ്രാൻസിലെ നോർമൻഡിയിൽ പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി ഖനനം നടത്തുകയായിരുന്നു ചിലർ. അതിനിടെ, അവർക്ക് മണ്ണിൽനിന്ന് ഒരു ഗ്ലാസ് കുപ്പി ലഭിച്ചു. ഏറെ പഴക്കം തോന്നിക്കുന്ന ആ കുപ്പിക്കുള്ളിൽ ചുരുട്ടിയ ഒരു കടലാസ് അടക്കം ചെയ്തിരുന്നു. ഗവേഷകർ കുപ്പിയുടെ മൂടി തുറന്ന് ആ കടലാസ് പുറത്തെടുത്തു.
ആ കടലാസിൽ ഇങ്ങനെ എഴുതിയിരുന്നു, ‘‘1825 ജനുവരിയിൽ പി.ജെ. ഫെരറ്റ് എന്ന ഡിപ്പെ സ്വദേശി ഇവിടെ ഖനനം നടത്തിയിരുന്നു. സിറ്റി ഡി ലൈംസ് അല്ലെങ്കിൽ സീസർ ക്യാമ്പ് എന്നറിയപ്പെടുന്ന ഈ വിശാലമായ പ്രദേശത്ത് അദ്ദേഹം അന്വേഷണങ്ങൾ തുടരുന്നു’’. ഗവേഷകർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.
200 വർഷങ്ങൾക്കുമുമ്പുള്ള ഒരു സന്ദേശം! അതും ഒരു ചില്ലുകുപ്പിയിൽ ഒരു കേടും കൂടാതെ… ഫെരറ്റ് എന്നയാൾ ജീവിച്ചിരുന്നതായും അദ്ദേഹം ഖനനം നടത്തിയിരുന്നതായും കാണിക്കുന്ന രേഖകൾ ഇവർക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. ‘ടൈം ക്യാപ്സ്യൂൾ’ എന്ന് ഗവേഷകർ ഈ ഗ്ലാസ് മെസേജിന് പേരിടുകയും ചെയ്തു.