തിരുവനന്തപുരം: ആധാരം ഓണ്‍ലൈൻ ആക്കുന്നതിലെ പിഴവുകള്‍ പരിശോധിക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആധാരവും രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങളും ഓണ്‍ലൈനായി ലഭ്യമാകുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിച്ചു മന്ത്രി പറഞ്ഞു.
‘വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിദഗ്ധരുമായും, ആധാരം എഴുത്ത് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. സബ് രജിസ്ട്രാർ ഓഫിസുകളില്‍നിന്നുള്ള സേവനങ്ങള്‍ വൈകുന്നതായ പൊതുജനങ്ങളുടെയും ആധാരം എഴുത്തുകാരുടെയും നിരന്തര പരാതികൾക്കൊടുവിലാണ് ഡിജിറ്റലൈസേഷന് നടത്തിയത് -മന്ത്രി പറഞ്ഞു.
ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്താകുന്നത് സുരക്ഷാ വീഴ്ചക്ക് ഇടവരുത്തുമെന്നും ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതുവഴി ഇത്തരം വിവരങ്ങള്‍ രജിസ്ട്രേഷന് വകുപ്പില്‍നിന്നു ചോരുന്നത് സൈബര്‍ തട്ടിപ്പിന് വഴിയൊരുക്കുമെന്നുമാണ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തത്. പ്രതിവര്‍ഷം സംസ്ഥാനത്ത് 10 ലക്ഷത്തോളം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുവഴി 20 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങളാണ് രജിസ്ട്രേഷന് വകുപ്പിലെത്തുന്നത്.