കണ്ണൂർ: കേരള പൊലീസിലെ ക്രിമിനലുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ തൊടുത്തുവിട്ട പരാതികളുടെ അലയൊലികൾ അടങ്ങും മുമ്പേ സേനയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളിൽ സി.പി.എം ശക്തികേന്ദ്രമായ കണ്ണൂരിലും അമർഷം പുകയുന്നു. പോളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ഏരിയ ലേഖകൻ ശരത് പുതുക്കുടിയെ പൊലീസ് മർദിച്ച സംഭവത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ കനത്ത പ്രതിഷേധം. സംഭവം വിവരിച്ചുകൊണ്ട് ശരത് സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് വൈറലായി. എൽ.ഡി.എഫ് ഭരിക്കുന്ന ഒരു സർക്കാറിൽ പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ പാർട്ടിപത്രത്തിന്റെ ലേഖകന്റെ അനുഭവം ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും ഈ സ്വതന്ത്ര പൊലീസ് നയം കേരളത്തിന് ആവശ്യമില്ലെന്നും അടക്കമുള്ള കമന്റുകളാണ് ഫേസ്ബുക്ക് കുറിപ്പിൽ വരുന്നത്. നിരവധിപേർ ഈ കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. സമാന അനുഭവങ്ങൾ പലരും പോസ്റ്റിൽ പങ്കുവെച്ചു.
വെള്ളിയാഴ്ച മട്ടന്നൂർ പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്നെ പൊലീസ് മൃഗീയമായി മർദിച്ചതെന്ന് കുറിപ്പിൽ പറയുന്നു. എസ്.എഫ്.ഐ വിജയ പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിൽ മർദിക്കുന്നത് പകർത്തുകയും ഇതിന് നേതൃത്വം നൽകിയ എ.എസ്.ഐയുടെ പേര് കുറിച്ചുവെക്കുകയും ചെയ്തു. ഇത് ആ ഉദ്യോഗസ്ഥൻ കണ്ടിരുന്നു. ഇവനെന്റെ തലയടിച്ചുപൊട്ടിച്ചുവെന്ന ഉദ്യോഗസ്ഥന്റെ ആക്രോശത്തിൽ ഒപ്പമുള്ള പൊലീസുകാർ തന്നെ നേരിടുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി നേതാക്കളെ അടക്കം കേട്ടാലറക്കുന്ന തെറിവർഷം നടത്തിയതായും ക്രൂരമായി മർദിച്ചതായും ശരത് പറയുന്നു. സാരമായി പരിക്കേറ്റ ശരത് ചികിത്സയിലാണ്.
പാർട്ടിയോളം പ്രതീക്ഷ മറ്റൊന്നിലുമില്ലെന്നും മട്ടന്നൂര്‍ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടുമെന്നും ശരത് പറയുമ്പോൾ നിരവധി പാർട്ടി പ്രവർത്തകരുടെയും അണികളുടെയും വികാരം സമാനമാണെന്ന് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയിൽ വ്യക്തം. പാർട്ടിക്കുള്ളിൽനിന്ന് തന്നെ ആവശ്യത്തിന് പരാതി ലഭിച്ചിട്ടും പൊലീസിലെ ക്രിമിനലുകളെ തള്ളിപ്പറയാൻ പ്രസ്ഥാനം തയാറാവാത്തതിൽ പ്രവർത്തകർ തികഞ്ഞ അമർഷത്തിലാണ്. പൊലീസ് അസോസിയേഷൻ ഗ്രൂപ്പുകളിലടക്കം ഇത് ചർച്ചയാവുന്നുണ്ട്.