കോഴിക്കോട്: തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ചലച്ചിത്ര നടി നിമിഷ സജയനെതിരെ സൈബറാക്രമണം. നടിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സംഘ്പരിവാറുകാർ വ്യാപകമായി സൈബറാക്രമണം നടത്തിയത്. നാലു വർഷം മുമ്പ് നടത്തിയ പ്രസ്താവനയാണ് നിമിഷ സജയനെതിരായ ആക്രമണത്തിന് ബി.ജെ.പി പ്രവർത്തകർ ആയുധമാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയിൽ നിമിഷ സജയന് പങ്കെടുത്തിരുന്നു. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറഞ്ഞത്. തൃശൂർ തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംമ്പാനെ എന്നുമൊക്കെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. കൂടാതെ, ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.
തൃശൂര്‍ താനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നതാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.