ബ്രിഡ്ജ്ടൗൺ/ഡള്ളാസ്: ട്വന്റി20 ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ പാകിസ്താനും ആസ്ട്രേലിയയും വ്യാഴാഴ്ച ആദ്യ മത്സരത്തിന്. ബ്രിഡ്ജ്ടൗണിൽ ഇന്ത്യൻ സമയം രാവിലെ ആറിന് തുടങ്ങുന്ന ഗ്രൂപ് ബി മത്സരത്തിൽ ഒമാനാണ് ഓസീസിന്റെ എതിരാളികൾ. ഒമ്പതിന് ഗ്രൂപ് എയിലെ പാകിസ്താൻ-യു.എസ് കളി ഡള്ളാസിൽ നടക്കും.
ഇന്ന് പുലർച്ച അഞ്ചുമുതൽ പ്രൊവിഡൻസിൽ ഗ്രൂപ് സിയിലെ യുഗാണ്ട-പാപ്വന്യൂഗിനി കളിയുമുണ്ട്. ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഗ്രൂപ് ബിയിൽ നമീബിയയെ സ്കോട്ട്ലൻഡും നേരിടും.
ആസ്ട്രേലിയയെയും പാകിസ്താനെയും സംബന്ധിച്ച് അത്ര വലിയ എതിരാളികളല്ല ഒമാനും യു.എസും. ആദ്യകളിയിൽ നമീബിയയോട് സൂപ്പർ ഓവറിലാണ് ഒമാൻ തോറ്റത്.
മിച്ചൽ മാർഷിന് കീഴിൽ ഇറങ്ങുന്ന ഏകദിന ലോക ചാമ്പ്യന്മാർ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ്. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിലെ ശക്തരാണ് ബാബർ അഅ്സം നയിക്കുന്ന പാകിസ്താൻ. ആതിഥേയരെന്ന ആനുകൂല്യം യു.എസിനുണ്ട്.
ആദ്യകളിയിൽ കാനഡയെ തകർത്തതിന്റെ ആവേശത്തിലുമാണ് അമേരിക്കൻ സംഘം.