തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുമോ ഇല്ലയോ എന്ന ആശങ്കയിലായിരുന്നു രാവിലെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാർജി ഭവന്റെ അവസ്ഥയെങ്കിലും തൃശൂരിൽ സുരേഷ് ഗോപിയുടെ ജയവും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ നടത്തിയ കടുത്ത പോരാട്ടവും വി. മുരളീധരന്റെയും ശോഭാ സുരേന്ദ്രന്റെയും മുന്നേറ്റവും ആവേശത്തിലേക്ക് വഴി തുറന്നു. തെരഞ്ഞെടുപ്പ് ഫലം ലൈവായി അറിയാൻ വലിയ സ്ക്രീൻ സജ്ജമാക്കിയിരുന്നു.
തൃശൂരിലെ ലീഡ് നില വർധിക്കുന്നതിനനുസരിച്ച് കൈയടിയും ആർപ്പുവിളിയും കൂടി വന്നു. വാരാണസിയിൽ നരേന്ദ്ര മോദി പിന്നിലാണെന്ന വാർത്ത കുറച്ചുനേരം മൗനത്തിലാക്കി. സുരേഷ് ഗോപി വിജയയാത്ര തുടങ്ങിയതോടെ പ്രവർത്തകരാകെ ഉണർന്നു. 9.30ഓടെ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ എത്തി. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ലീഡ് ഉയർത്തിയതോടെ ഇരട്ടി ആവേശമായി. കൈയടികളാലും ജയ് വിളികളാലും മുഖരിതമായിരുന്നു മാരാർജി ഭവൻ. തൃശൂർ 25,000 കടന്നതോടെ ജയം ഏതാണ്ട് ഉറപ്പായ ജാവ്ദേക്കർ സുരേഷ് ഗോപിയെ കാണാൻ ശാസ്തമംഗലത്തെ വസതിയിലേക്ക് പോയി.
രാജീവിന്റെ ലീഡ് 23,000 എത്തിയപ്പോൾ അണികൾ ജയം ഉറപ്പാക്കിയെങ്കിലും പിന്നീട് ലീഡ് നില കുറഞ്ഞുവന്നത് ക്യാമ്പിനെ മൂകമാക്കി. ഇതിനിടെ നരേന്ദ്ര മോദിയുടെ ലീഡ് ഉയർന്നതോടെ വീണ്ടും സജീവം.
സി.പി.എമ്മിന്റെ കനൽ ഒരു തരിയെന്ന നിലയിൽ വാർത്ത വന്നത് പൊട്ടിച്ചിരി ഉയർത്തി. അപ്പോഴും തിരുവനന്തപുരവും ആറ്റിങ്ങലും നിലപാട് വ്യക്തമാക്കാതെ ലീഡ് നില മാറ്റിക്കളിച്ചത് ആശങ്കയും പ്രതീക്ഷയും ഒരുപോലെ ഉയർത്തിയെങ്കിലും പൂവാർ, ബീമാപള്ളി, പൂന്തുറ, കോവളം ഭാഗങ്ങളിലെ ഫലം വന്നതോടെ തരൂരിന്റെ ലീഡ് ഉയർന്നത് രണ്ട് സീറ്റെന്ന അവസാന പ്രതീക്ഷയും ഇല്ലാതാക്കി. വൈകീട്ട് ആറോടെ കേരളത്തിൽനിന്ന് ലോക്സഭയിൽ ബി.ജെ.പിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി എത്തി.