ന്യൂഡൽഹി: ദേശീയതലത്തിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ സഖ്യം മുന്നിൽ. 239 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഇൻഡ്യ സഖ്യം 96 സീറ്റുകളിലും മറ്റുള്ളവർ 16 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭൂരിഭാഗം സീറ്റുകളിലും എൻ.ഡി.എ സഖ്യം ലീഡ് ചെയ്യുകയാണ്. ബി.ജെ.പി ഏറെ പ്രതീക്ഷ അർപ്പിച്ച പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം മുന്നിലാണ്.
18ാം ലോക്സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. അതേസമയം, ആത്മവിശ്വാസം കൈവിടാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ.