തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. എഴു പതിറ്റാണ്ടിലേറെ കാലം പത്രപ്രവർത്തന രംഗത്തുണ്ടായിരുന്നു.
ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ എന്നാണ് മുഴുവൻ പേര്. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബി.ആർ.പി. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ, ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, ഹൈദരാബാദിൽ ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടർ ആൻഡ് കൺസൽറ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
യു.എൻ.ഐയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ പത്രങ്ങളിൽ എഴുതി. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തി. അദ്ദേഹത്തിന്റെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ന്യൂസ് റൂം-ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് ജനിച്ചത്. പിതാവ് ഏ.കെ ഭാസ്കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്കർ. നവഭാരതം പത്രത്തിന്റെ ഉടമയായിരുന്നു അച്ഛന്. അതിനാല്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പത്രവും പത്രപ്രവര്‍ത്തനവും അറിഞ്ഞാണ് വളര്‍ന്നത്. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സിയും 1959 ല്‍ ഫിലിപ്പീന്‍സ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ. ബിരുദവും നേടി. 1952 ല്‍ പത്തൊമ്പതാം വയസില്‍ ചെന്നൈയില്‍ ദ ഹിന്ദുവില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങി. 1958 വരെ ഹിന്ദുവില്‍. പിന്നീട് ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍(1959-1963). തുടര്‍ന്ന് പേട്രിയറ്റ് ( 1963- 1965), ഡെക്കാന്‍ ഹെറാള്‍ഡ് (1984 – 91 ) ആന്ധ്രാപ്രദേശ് ടൈംസ് ( 1996 – 1997) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1966 മുതല്‍ 1984 വരെ യു.എന്‍.ഐ യില്‍ ന്യൂസ് എഡിറ്ററായിരുന്നു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു. ഇക്കാലത്ത് ‘പത്രവിശേഷം’ എന്ന മാധ്യമ വിര്‍മശന പരിപാടി സക്കറിയയുമായി ചേര്‍ന്ന് അവതരിപ്പിച്ചു.
മാധ്യമം ദിനപത്രത്തിന്റെയും ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തിന്റെയും കോളമിസ്റ്റായിരുന്നു ബി.ആ.പി. ഭാസ്കര്‍. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്കുന്ന സ്വദേശാഭിമാനികേസരി മാധ്യമപുരസ്കാരമടക്കം (2014) വിവിധ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ രമ ബി.ഭാസ്കര്‍. ബിന്ദു ഭാസ്കര്‍ ബാലാജി ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്ന മകളുടെ വിയോഗവും ബി.ആർ.പിയെ ഉലച്ചിരുന്നു. മരുമകൻ: ഡോ.കെ.എസ്. ബാലാജി. ചരിത്രം നഷ്ടപ്പെട്ടവർ, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നിവയാണ് പുസ്തകങ്ങൾ. ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുർ റഹ്മാനുമായുള്ള അഭിമുഖം, അടിയന്തരാവസ്ഥക്കാലത്ത് ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ബി.ആർ.പിയുടെ കരിയറിൽ നിർണായകമായ സംഭവങ്ങളാണ്.