ശ്രീനഗർ: തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്. കശ്മീർ സോൺ പൊലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്.
പുൽവാമയിലെ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യം ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മെയ് ഏഴിന് ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു . ലഷ്കർ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിൻ്റെ സജീവ പ്രവർത്തകരായിരുന്നു കൊല്ലപ്പെട്ടത്.