ഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. ഇതുവരെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 41,272 ആയി. 95,551 പേർക്ക് പരിക്കേറ്റു. റഫയിൽനിന്ന് നാല് മൃതദേഹം കൂടി ലഭിച്ചതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഫലസ്തീനി 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു. വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 37 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു.
ഗസ്സയിലെ റഫയിൽ ഹമാസ് ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. അഞ്ച് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. അതിനിടെ വെടിനിർത്തൽ ചർച്ച പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിലെത്തി. ഒക്ടോബർ ഏഴിന് ശേഷം ബ്ലിങ്കന്റെ പത്താമത് പശ്ചിമേഷ്യൻ സന്ദർശനമാണിത്.