ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് മത്സരത്തിൽ രണ്ട് ഗോളിനെതിരെ ഒമ്പത് ഗോളുകൾ നേടി ബയേൺ മ്യൂണിക്ക് വരവറിയിച്ചു. ഡൈനാമോ സഗ്രബിനെയാണ് ബയേൺ തകർത്തെറിഞ്ഞത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യമായാണ് ഒരു ടീം ഒരു മത്സരത്തിൽ ഒമ്പത് ഗോൾ സ്വന്തമാക്കുന്നത്. 19ാം മിനിറ്റിൽ ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി കെയ്നാണ് ഗോൾ വേട്ട ആരംഭിച്ചത്. മത്സരത്തിൽ മൂന്ന് പെനാൽട്ടിയടക്കം നാല് ഗോളാണ് ഹാരി കെയ്ൻ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോളിന് ബയേൺ മത്സരത്തിൽ കൃത്യമായ ആധിപത്യം രേഖപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം പകുതി തുടക്കത്തിൽ ബയേണിന് അവരുടെ ഗോൾക്കീപ്പർ മാനുവൽ ന്യൂയറെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് മിനിറ്റിനിടെ രണ്ടെണ്ണം വലയിലെത്തിച്ച് സഗ്രബ് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തുറന്നിരുന്നു.
എന്നാൽ പിന്നീട് ബയേൺ അവരുടെ യഥാർത്ഥ ശക്തി പുറത്തെടുക്കുകയായിരുന്നു. ക്രിസ്റ്റൽ പാലാസിൽ നിന്നുമെത്തിയ മുന്നേറ്റക്കാരൻ മൈക്കിൾ ഒലിസെ രണ്ട് ഗോൾ നേടി തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. റാഫെൽ ഗറെയ്റൊ, ലിയോൺ ഗൊരെറ്റ്സ്ക എന്നിവരാണ് മറ്റ് സ്കോറർമാർ. മൂന്ന് പെനാൽട്ടി ലഭിച്ച കെയ്ൻ മൂന്നും ഗോളിലെത്തിക്കുകയായിരുന്നു.
നാല് ഗോൾ സ്വന്തമാക്കിയതോടെ എക്കാലത്തെയും വലിയ ഇംഗ്ലീഷ് സൂപ്പർതാരം വെയ്ൻ റൂണിയുടെ റെക്കോഡ് തകർക്കാൻ കെയ്നിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 30 ഗോൾ ചാമ്പ്യൻസ് ലീഗിലുണ്ടായിരുന്ന റൂണിയെ മറികടന്ന് 33 ചാമ്പ്യൻസ് ഗോളിലെത്താൻ ഹാരി കെയ്നിന് സാധിച്ചു. ഒക്ടോബർ മൂന്നിന് ആസ്റ്റൻ വില്ലയായിട്ടാണ് ബയേണിന്റെ അടുത്ത മത്സരം.