മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ വിദ്യാർഥി മരിച്ചതിന്റെ വേദന മാറുംമുമ്പ് മലപ്പുറം ജില്ലയിൽ വീണ്ടും നിപ മരണം. നാടിന്റെയാകെ നോവായി ചെമ്പ്രശ്ശേരി സ്വദേശിയായ 14 കാരൻ വിടപറഞ്ഞ് രണ്ടുമാസം തികയും മുമ്പാണ് ജില്ലയിൽ വീണ്ടും നിപ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ച വണ്ടൂർ തിരുവാലി നടുവത്ത് സ്വദേശിയായ 24കാരനാണ് നിപ സ്ഥിരീകരിച്ചത്. ബംഗളൂരുവില് വിദ്യാർഥിയായ ഈ യുവാവ് സെപ്റ്റംബർ ഒമ്പതിനാണ് മരിച്ചത്. ജൂലൈ 21നാണ് 14 കാരൻ നിപ ബാധിച്ച് മരിച്ചത്. അപകടകാരിയായ നിപ അടിക്കടി പ്രത്യക്ഷപ്പെടുന്നത് ജില്ലയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. നേരത്തേ രോഗം റിപ്പോർട്ട് ചെയ്ത ചെമ്പ്രശ്ശേരിയിൽനിന്ന് 15 കിലോമീറ്ററിനുള്ളിലാണ് ഇപ്പോൾ മരണം നടന്ന പ്രദേശം. ആരോഗ്യവകുപ്പ് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്.
ജൂലൈയിൽ മരിച്ച വിദ്യാർഥിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരുണ്ടായിരുന്നെങ്കിലും ഒരാളിലേക്ക് പോലും രോഗം പടരാതിരുന്നത് ആശ്വാസകരമായിരുന്നു. വലിയ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തെയാണ് ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ അന്ന് നേരിട്ടത്. ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ടിറങ്ങിയാണ് നടപടികൾ ഏകോപിപ്പിച്ചത്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് സമ്പർക്കപ്പട്ടികയുണ്ടാക്കുകയും മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
വവ്വാലുകളിൽനിന്ന് വളർത്തുമൃഗങ്ങളിലേക്ക് നിപ വൈറസ് പകർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വളർത്തുമൃഗങ്ങളുടെ സ്രവസാമ്പിളെടുത്തുള്ള പരിശോധനയും നടന്നിരുന്നു. സാമ്പിൾ ഫലം നെഗറ്റിവായ ശേഷമാണ് രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കിയത്. തിരുവാലി നടുവത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ടയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച്, കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മരിച്ച യുവാവ് ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നതിനാൽ വൈറസിന്റെ ഉറവിടമെവിടെയെന്ന സംശയം നിലനിൽക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേർ ബംഗളൂരുവിലായതിനാൽ നിപ ആശങ്ക കർണാടകയിലും ശക്തമാണ്.